വടകര: 120 വര്‍ഷം പഴക്കമുള്ള മുക്കാളി ട്രെയിന്‍ ഹാള്‍ട്ട് സ്റ്റേഷന് റെയില്‍വെ അടച്ചു പൂട്ടാന്‍ പോവുകയാണെന്ന പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജരുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണെന്നു മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ചുരുങ്ങിയ ചെലവില്‍ ലക്ഷോപലക്ഷം ജനങ്ങളെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനോപകാരപ്രദമായ പൊതുമേഖലാ സ്ഥാപനമാണ് റെയില്‍വെ. ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ എല്ലാകാലത്തും റെയില്‍വെയെ കണ്ടത്. കോവിഡ് കാലം വരെ ദീര്‍ഘദൂര വണ്ടികളടക്കം പത്ത് ട്രെയിനുകള്‍ക്ക് മുക്കാളിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നത് ഓര്‍ക്കുന്നു. മാത്രവുമല്ല സ്റ്റേഷന് നവീകരണം അക്കാലത്ത് നടത്തുകയുമുണ്ടായി. എംപി ഫണ്ടില്‍ നിന്ന് പൂര്‍ണമായി പണം അനുവദിച്ചിട്ടാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും നീളം കൂട്ടിയത്. കോവിഡ് കാലത്ത് ഒറ്റയടിക്ക് ദീര്‍ഘദൂര വണ്ടികളടക്കം എട്ടു വണ്ടികള്‍ നിര്‍ത്തലാക്കിയതുകൊണ്ടാണ് സാങ്കേതികമായി വരുമാനം കുറയാന്‍ കാരണം. കോവിഡിന് ശേഷം കേരളത്തിലെല്ലായിടത്തും നിര്‍ത്തലാക്കിയ വണ്ടികള്‍ പുനഃസ്ഥാപിച്ചിട്ടും മുക്കാളിയിലും നാദാപുരം റോഡിലും മാത്രം പുനഃസ്ഥാപിക്കാത്ത റെയില്‍വെയുടെ നടപടി കുറ്റകരമായ വിവേചനമാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കാളി ട്രെയിന്‍ ഹാള്‍ട്ട് നിര്‍ത്തലാക്കാനുള്ള നടപടി ഉടനടി റദ്ദാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.