കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ദീര്‍ഘകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. ഇന്നലെ രാവിലെ 9.30ന് നില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: മീര. മകള്‍: സുചേതന.
കഴിഞ്ഞ വര്‍ഷം ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയായി ദീര്‍ഘകാലം താമസിച്ച പാം അവന്യൂവിലെ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു അന്ത്യം. അവയവങ്ങള്‍ ദാനം ചെയ്യും.
2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്നു ബുദ്ധദേവ്. സിപിഎമ്മിലെ അതികായന് ജ്യോതിബസുവിന്റെ പിന്‍ഗാമിയായാണ് മുഖ്യമന്ത്രിയായത്. 2011 ലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്ര വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് 34 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് പടിയിറങ്ങിയ അവസാന മുഖ്യമന്ത്രിയുമായി. 2001, 2006 തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ വിജയിപ്പിച്ച ബുദ്ധദേവിന് സര്‍ക്കാര്‍ നടപ്പാക്കിയ വ്യവസായ നയങ്ങളും സിംഗൂരിലും നന്ദിഗ്രാമിലും നടത്തിയ ഭൂമി ഏറ്റെടുക്കലുകളും തിരിച്ചടിയായി.
1977ല്‍ കോസിപ്പൂര്‍ ബെല്ഗാച്ചിയയില് നിന്ന് നിയമസഭാംഗമായി. 1977-82ല്‍ മന്ത്രിയായി. 1982ല്‍ പരാജയപ്പെട്ട ശേഷം കേന്ദ്ര നേതൃത്വത്തിലേക്ക്. 1987ല്‍ ജാധവപൂരില് ജയിച്ച് വീണ്ടും നിയമസഭയില്‍. 2011വരെ നിയമസഭാംഗം. 1999ല്‍ ഉപമുഖ്യമന്ത്രിയും 2000ല്‍ മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പദം രാജിവച്ച ശേഷം വിശ്രമ ജീവിതം. എങ്കിലും 2015വരെ പിബിയില്‍ തുടര്‍ന്നു. 2022ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്മഭൂഷണ്‍ നിരസിച്ചു. സാഹിത്യം, സിനിമ, നാടകം എന്നിവയോട് അഭിനിവേശം പുലര്‍ത്തി. കവിയും നാടകകൃത്തും എഴുത്തുകാരനുമായിരുന്നു. പാര്‍ട്ടിയോടുള്ള ബുദ്ധദേവിന്റെ സമര്‍പ്പണവും പങ്കിട്ട ആദര്‍ശങ്ങളും ദീര്‍ഘവീക്ഷണവും തങ്ങള്‍ക്ക് വഴികാട്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി പറഞ്ഞു.