
യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യത്തില്‍ അൻവറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന് കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് നേതൃയോഗത്തിനു ശേഷമാണ് വി.ഡി.സതീശന് നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുമായും ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണവുമായും അൻവർ സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്നും വി.ഡി.സതീശൻ

എല്ലാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്ന് വി.ഡി.സതീശന് പറഞ്ഞു. യുഡിഎഫില്‍ വലിയ കുഴപ്പമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യുഡിഎഫില്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ ആരും ആശിക്കേണ്ട. യുഡിഎഫില്‍ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂര്‍ണമായ അനുമതിയോടെയാണ് കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയില്‍ യുഡിഎഫ് നിലമ്പൂരില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി നിലമ്പൂര്‍ യുഡിഎഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വര്‍ഷം മണ്ഡലം നഷ്ടമായത്. മറ്റ് ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മഹാഭൂരിപക്ഷം നിലമ്പൂരിലും ഉണ്ടാകും. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കണമോയെന്നത് പി.വിഅന്വറാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം സഹകരിച്ചാല്‍ ഒന്നിച്ചു പോകും. അദ്ദേഹം തീരുമാനം എടുത്ത് കഴിഞ്ഞാല്‍ യുഡിഎഫ് അപ്പോള്‍ അഭിപ്രായം പറയും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ഏറെ മുന്നിലെത്തി. പതിനായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ത്തതില്‍ എണ്ണായിരത്തോളം ചേര്‍ത്തത് യുഡിഎഫാണെന്നും സതീശന് പറഞ്ഞു.