കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിലുണ്ടായ വന്‍ തീപിടിത്തം ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം നിയന്ത്രണവിധേയം. തീ നിയന്ത്രണവിധേയമായെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം.അഷ്റഫ് അലി അറിയിച്ചു. തീപ്പിടിത്തമുണ്ടായി ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ വിവിധ ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി.
രാത്രി ഒന്‍പതുമണിയോടെ ജെസിബി കൊണ്ടുവന്ന് ചില്ലുകള്‍ പൊട്ടിച്ച് വെളളം ശക്തിയായി അടിച്ചതോടെയാണ് തീ നിയന്ത്രണവിധേയക്കാനായത്. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ടുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈകിട്ട് 4.50നാണ് തീപിടിത്തം ഉണ്ടായത്. ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടിത്തമുണ്ടായത്. ടെക്സ്‌റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ തീ വിഴുങ്ങി. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരം മുഴുവന്‍ കറുത്ത പുക പടർന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും ഉണ്ടായി