
ബൈസരനിലേക്ക് നാലു ഭീകരരും എത്തിയത് 22 മണിക്കൂർ വനമേഖലയിലൂടെ നടന്നാണെന്ന് എൻ.ഐ.എ കണ്ടെത്തി. അനന്ത്നാഗ്,കോക്കർനാഗിൽ നിന്ന് വനമേഖലയും ദുർഘടപാതകളും താണ്ടിയാണ് ഭീകരർ എത്തിയത്. കൃത്യമായ ആസൂത്രണം നടന്നു. കാശ്മീരിലെ ബിജ്‌ബെഹാര സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ തോകറാണ് ഇവർക്ക് വഴികാട്ടിയായത്. എ.കെ 47, യു.എസ് നിർമ്മിത എം4 തോക്കുകളാണ് ഭീകരർ ഉപയോഗിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പാക്കിയത്.
പഹൽഗാം സംഭവത്തിൽ എൻ.ഐ.എ അന്വേഷണചുമതല ഔപചാരികമായി ഏറ്റെടുത്തത് കഴിഞ്ഞ ദിവസമാണ്. ഭീകരർക്ക് പ്രാദേശികമായി സഹായം നൽകിയ 15 കാശ്മീർ സ്വദേശികളെ എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിർണായകമായ സഹായം നൽകിയ അഞ്ചു പേരിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീരിൽ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 200ൽപ്പരം പേരും കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്യുകയാണ്.