തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പത്ത് മുതല്‍ ട്രോളിംഗ് നിരോധനം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്
തീരുമാനം. ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലായ് 31 അര്‍ധരാത്രിവരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കടലോരമേഖലകളില്‍ പോലീസ് നിരീക്ഷണവും കടല്‍ നിരീക്ഷണവും ശക്തമാക്കുന്നതിന് എഡിഎം ഇന്‍ ചാര്‍ജ് കെ.വി. ശ്രുതിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ പരമ്പരാഗത യാനങ്ങളില്‍ ആധാര്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയുള്ള തൊഴിലാളികളെ മാത്രമേ മത്സ്യബന്ധനത്തിന് അയക്കാവൂ എന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് നിര്‍ദേശങ്ങള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്ന ഒമ്പതിന് അര്‍ധരാത്രിക്ക് മുമ്പായി എല്ലാ ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം. കേരള
തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ഒമ്പതിന് മുമ്പായി തീരം വിട്ട് പോകേണ്ടതാണ്. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ (താങ്ങുവള്ളം) ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ് കര്‍ശനമായും നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്.


