തിരുവനന്തപുരം: കൊച്ചിയിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതിക-സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും. കപ്പൽ മുങ്ങിയപ്പോൾ കടലിൽ വീണ കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നുണ്ട്. മേഖലയിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് നിന്ന് പോയ എംഎസ്സി എല്‍സ 3 കപ്പല്‍ ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ ചരിഞ്ഞത്. ഞായറാഴ്ച ഇത് പൂര്‍ണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ തീരസേനയും നാവിക സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ നിന്ന് ഒഴുകി നീങ്ങിയ കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെത്തിയവയില്‍ മിക്കതും കാലിയായ കണ്ടെയ്നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്സ് കടലില്‍ വീണിട്ടുണ്ട്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശവും കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് വന്‍ പാരിസ്ഥിതിക ഭീതി ഉയര്‍ത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍ വേയില്‍ നിന്ന് വെറും 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍ ) അകലെയാണ് കപ്പല്‍ മുങ്ങിയത്.