കൊച്ചി: തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. സംശയകരമായ മുറിവുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെന്നും അന്വേഷിക്കണമെന്നും ഡോക്ടര്‍മാര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്
ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഡോക്ടര്‍മാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ മൂന്നുപേരെ ചോദ്യം ചെയ്തതില്‍ രണ്ടുപേരെ വിട്ടയച്ചു. ഒരാളെ രാത്രിയിലും ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ പുത്തൻ കുരിശ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്നു വയസുകാരിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയില്‍ നിന്നു കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നു കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പോലീസിന് മൊഴി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് പുഴയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
കൊലക്കുറ്റത്തിനു കേസെടുത്ത സന്ധ്യയെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് സന്ധ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് സന്ധ്യ പോലീസിന് നല്‍കുന്നത്.