നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്ത് നെടുംപറമ്പ് പ്രദേശത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള
തരത്തില്‍ കൊതുകുകള്‍ പെരുകുന്ന തോട്ടത്തിന്റെ ഉടമള്‍ക്കെതിരെ നിയമനടപടിയുമായി ആരോഗ്യ വകുപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തോട്ടങ്ങളും പറമ്പുകളും സ്ഥാപനങ്ങളും കൃത്യമായി ശുചീകരിക്കണമെന്നും കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടും മതിയായ നടപടിയുണ്ടായില്ല. നോട്ടീസ് അവഗണിച്ച അന്ത്രു മുത്താച്ചിക്കുന്നുമ്മല്‍, അബു മയങ്ങിയില്‍
എന്നിവര്‍ക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാന്‍ വഴിയൊരുക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ മുപ്പതോളം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഇല്ല എന്നുറപ്പു വരുത്തുന്നതോടൊപ്പം ഒഴിച്ചിട്ട പറമ്പുകളും റബ്ബര്‍/അടക്കാ തോട്ടങ്ങളും പ്രത്യേക ശ്രദ്ധ
ചെലുത്തി പരിപാലിക്കണമെന്നും പനിയും മറ്റ് അസുഖങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫര്‍ ഇഖ്ബാല്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വിജയരാഘവന്‍, ചിഞ്ചു കെ.എം എന്നിവരും പങ്കെടുത്തു.



