വടകര: വോളിബോൾ കോർട്ടും ഷട്ടിൽ കോർട്ടും വേണമെന്ന് ആവശ്യപ്പെട്ട് ഏതൻസ് പുതിയാപ്പ് വടകര നഗരസഭ അധികൃതർക്ക് നിവേദനം നൽകി. വടകരയുടെ വോളിബോള്‍ ചരിത്രവും പാരമ്പര്യവും ഉള്‍ക്കൊണ്ട് കഴിഞ്ഞ 41 വര്‍ഷമായി കോഴിക്കോട് ജില്ലയില്‍
നിറസാന്നിധ്യമാണ് പുതിയാപ്പ് ഏതന്‍സ് ക്ലബ്. 1982 മുതല്‍ പുതിയാപ്പ് മൃഗാശുപത്രി ഗ്രൗണ്ടിലും സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് കായികതാരങ്ങള്‍ പരിശീലനം നടത്തിയതും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചതും. കായികതാരങ്ങളുടെ പരിശീലനം മാത്രമായിരുന്നില്ല ലക്ഷ്യം. വൈകുന്നേരങ്ങളില്‍ കളിക്കാനെത്തുന്ന കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരുടെ സാന്നിധ്യം സംഘാടകര്‍ക്ക് എന്നും പ്രചോദനമായിരുന്നു. ടീമുകളോടൊപ്പം പക്ഷം പിടിച്ച് ആരവം മുഴക്കി ആവേശം അലയടിക്കുന്ന കാഴ്ച പുതിയാപ്പിന്റെ കായിക സംസ്‌കാരത്തിന്റെ ഭാഗമാണ്. ഏറെ പ്രാധാന്യമുള്ള കളിക്കളങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഏതന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വളരെ കാലം പ്രാക്ടീസ് നടത്തിയിരുന്ന സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ ഗ്രൗണ്ടിലെ പരിശീലനകാലത്ത് സംസ്‌കൃതം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തമായി വോളിബോള്‍ ടീം തന്നെ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ഓര്‍മ്മകള്‍ മാത്രം. ലഹരിയുടെ ഉപയോഗം നാടിനെ ഒന്നാകെ നാശത്തിലേക്ക് നയിക്കുമ്പോള്‍ കളിക്കളങ്ങളും കലാസാഹിത്യ പ്രവര്‍ത്തനങ്ങളും എന്നും നാടിന് പ്രതീക്ഷയും ഉണര്‍വും നല്‍കുന്നതാണ്. വടകര നഗരസഭ പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടില്‍
ഗ്രീന്‍ പാര്‍ക്ക് പ്രൊജക്റ്റ് നടപ്പിലാക്കുകയാണ്. കായികതാരങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള വടകര നഗരസഭ ഈ പ്രോജക്റ്റില്‍ ഒരു ഷട്ടില്‍ കോര്‍ട്ടും വോളിബോള്‍ കോര്‍ട്ടും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏതന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി.


