ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഹവീൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. പഹല്‍ഗാം ആക്രമണത്തിനുശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. സൈന്യവും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്.
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പഹല്‍ഗാം സംഭവത്തിനു പിന്നാലെ രാജ്യത്തുടനീളം സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു.
ബുധനാഴ്ച രാവിലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.