കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാൾ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ മിനി പോലീസിൽ പരാതി നൽകിയത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്ന് രാവിലെ മിനി പോലീസിനെ
വിളിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് പോലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നൽകണമെന്നാവശ്യപ്പെട്ട് വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. ചെറിയ പ്രായത്തിൽതന്നെ ലഹരി ഉപയോഗം തുടങ്ങിയ രാഹുലിൻറെ ഉപദ്രവം ഏറെ സഹിക്കേണ്ടി വന്നതായും മിനി പറയുന്നു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും ഇവർ പറഞ്ഞു. മുൻപും രാഹുലിനെതിരെ
വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിനകത്തു നിന്നുപോലും കഞ്ചാവ് ഉപയോഗിക്കുന്ന രാഹുൽ പോക്സോ കേസിലും അടിപിടി കേസുകളിലും പ്രതിയാണ്. നിലവിൽ വാറണ്ടുള്ള പോക്സോ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് എലത്തൂർ പോലീസ് അറിയിച്ചു.