
ആലപ്പുഴ: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ തകർത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇത് പുഴുക്കുത്താണെന്നും എസ്എൻഡിപി
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് കുമാർ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രിസ്ഥാനത്ത് ഇത്രയും വഷളനായ
മറ്റൊരാൾ ഇല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷിന്റെ സ്വഭാവം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ആകുമ്പോൾ എങ്കിലും ഒരു നിലയും വിലയും പാലിക്കാൻ ബാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിൻവലിച്ചെന്ന കാരണത്താൽ
വിഷയം അവസാനിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഗണേഷ് കുമാറിന് 5000 പ്രണയിനികൾ ഉണ്ടെന്നാണ് പറയുന്നത്, തലയിൽ ആൾതാമസം ഉള്ളവർ പറയുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു. കനകസിംഹാസനത്തിൽ ഇരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് ഗണേഷിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മന്ത്രി രാജിവെക്കണോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















